ഉദാരവല്‍ക്കരണനയം രാജ്യത്തെ കൂട്ടക്കുഴപ്പത്തിലാക്കിയിരിക്കുന്നു


ഏത് സാമ്പത്തികപ്രതിസന്ധിക്കും ഒറ്റമൂലിയെന്ന് പ്രചരിപ്പിച്ച് വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കിയ സാമ്പത്തിക ഉദാരവല്‍ക്കരണനയം രാജ്യത്തെ കൂട്ടക്കുഴപ്പത്തിലാക്കിയിരിക്കുന്നു. നരസിംഹഹാവുവിന്റെ കാലത്ത് ധനമന്ത്രിയായിരിക്കെ ഇടതുപക്ഷത്തിന്റെ മുന്നറിയിപ്പുകളെ അവഗണിച്ചാണ് മന്‍മോഹന്‍സിങ് ഉദാരവല്‍ക്കരണനയം നടപ്പാക്കി തുടങ്ങിയത്. മന്‍മോഹന്‍സിങ് തന്നെ പ്രധാനമന്ത്രിയായി രണ്ടാംഊഴത്തിലാണ് ഇതേ നയം മൂലം സാമ്പത്തിക ത്തകര്‍ച്ചയിലേക്ക് രാജ്യം മുതലക്കൂപ്പ് നടത്തുന്നതും. രൂപയുടെ വില ഇടിയുന്നു. വിദേശനിക്ഷേപകര്‍ ഓഹരി-പണക്കമ്പോളത്തില്‍നിന്ന് വന്‍തോതില്‍ പണം പിന്‍വലിക്കുന്നു. വിദേശകരുതല്‍ ശേഖരം നാള്‍ക്കുനാള്‍ ശോഷിക്കുന്നു. വ്യാപാരശിഷ്ടവും വിലക്കയറ്റവും രൂക്ഷമാകുന്നു, കുഴപ്പങ്ങളുടെ നിരതന്നെയാണ് ഉയരുന്നത്. രണ്ടാം യുപിഎ സര്‍ക്കാരാണ് സാമ്പത്തിക ഉദാരവല്‍ക്കരണ നയത്തിന് ആക്കം വര്‍ധിപ്പിച്ചത്. പ്രതിസന്ധി മറികടക്കാന്‍ വിദേശനിക്ഷേപം പ്രോത്സാഹിപ്പിക്കുകയെന്ന മന്ത്രം ഇവര്‍ ഉരുവിട്ടു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവില്‍പ്പനയ്ക്ക് ആക്കം കൂട്ടിയ സര്‍ക്കാര്‍ റിലയന്‍സ് കമ്പനിക്കായി പ്രകൃതിവാതകവില ഇരട്ടിയാക്കി. ഓഹരികമ്പോളത്തെ നിയന്ത്രിക്കുന്ന ഗാര്‍ ചട്ടങ്ങള്‍ നടപ്പാക്കുന്നത് മൂന്ന് വര്‍ഷത്തേക്ക് മാറ്റിവച്ചു. ബാങ്കുകളിലെ വിദേശനിക്ഷേപം വര്‍ധിപ്പിച്ചു. പെന്‍ഷന്‍ സവകാര്യവല്‍ക്കരണ ബില്‍ അവതരിപ്പിച്ചു. പെട്രോളിന്റെ വിലനിയന്ത്രണം എടുത്തുകളഞ്ഞതും പാചകവാതക സബ്സിഡി പണമായി നേരിട്ടെന്നപേരില്‍ ഫലപ്രദമല്ലാതാക്കിയതും ചില്ലറവില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ചതുമുള്‍പ്പെടെ ഉദാരനയങ്ങളുടെ കുത്തൊഴുക്കുതന്നെയുണ്ടായി. എന്നാല്‍, വിദേശനിക്ഷേപങ്ങളൊന്നും നിര്‍മാണമേഖലയിലായിരുന്നില്ല, ഓഹരി-പണകമ്പോളത്തിലായിരുന്നു. യുറോപ്പും അമേരിക്കയും സാമ്പത്തികപ്രതിസന്ധിയിലകപ്പെട്ടപ്പോഴാണ് ഈ നിക്ഷേപകര്‍ വന്‍ ലാഭം പ്രതീക്ഷിച്ച് ഇന്ത്യന്‍ ഓഹരികമ്പോളത്തില്‍ നിക്ഷേപിച്ചത്. എന്നാല്‍, അമേരിക്കയും മറ്റും സാമ്പത്തികമായി മെച്ചപ്പെടുകയാണെന്ന് വന്നതോടെ ഇവര്‍ ഇന്ത്യന്‍ ഓഹരികമ്പോളത്തില്‍നിന്ന് വന്‍തോതില്‍ പണം പിന്‍വലിച്ച് അങ്ങോട്ടേക്ക് പോയി. ഊഹക്കച്ചവടം തകൃതിയായി. ഇത് സ്വാഭാവികമാണുതാനും. ഈ യാഥാര്‍ഥ്യം കണക്കിലെടുക്കാതെ മന്‍മോഹന്‍സിങ്ങും മറ്റും നയം രൂപീകരണം നടത്തിയതാണ് തെറ്റ്. നിര്‍മാണമേഖലയിലായിരുന്നു നിക്ഷേപമെങ്കില്‍ തൊഴിലവസരം സൃഷ്ടിക്കപ്പെടുകയും വാങ്ങല്‍ശേഷി വര്‍ധിക്കുകയും ചെയ്യുമായിരുന്നു. വിദേശനിക്ഷേപകര്‍ പോയത് കൊണ്ടു മാത്രമല്ല രൂപയുടെ മൂല്യത്തകര്‍ച്ച. 2011 ല്‍ തുടങ്ങിയതാണ് മൂല്യശോഷണം. ഡോളറുമായി മാത്രമല്ല പൗണ്ട്, യെന്‍ തുടങ്ങിയ നാണയങ്ങളുമായി താരതമ്യപ്പെടുത്തുമ്പോഴും മൂല്യം ഇടിഞ്ഞിരിക്കുകയാണ്. കറന്‍സിയുടെ മൂല്യശോഷണം ഏറ്റവും രൂക്ഷം ഇന്ത്യയിലാണ്. 2011 ആഗസ്തിനും 2013 ആഗസ്തിനും ഇടയില്‍ മൂന്നിലൊന്ന് ശതമാനമാണ് ഇടിവ്. ലോകസാമ്പത്തിക മാന്ദ്യം തുടരുകയും എണ്ണ-സ്വര്‍ണ ഇറക്കുമതി വര്‍ധിക്കുകയും ചെയ്യുന്നിടത്തോളം നിലവിലുള്ള പ്രതിസന്ധി തുടരാനാണിട. പൊതുനിക്ഷേപം വര്‍ധിപ്പിച്ച് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് വാങ്ങല്‍ശേഷി വര്‍ധിപ്പിക്കുകയാണ് കരകയറാനുള്ള പോംവഴി. എന്നാല്‍, ഉദാരവല്‍ക്കരണ നയത്തില്‍ കടിച്ചുതൂങ്ങാനാണ് സര്‍ക്കാരിന് ഇപ്പോഴും താല്‍പ്പര്യം.

Comments

Popular posts from this blog

WHAT IS A FIRM?

എങ്ങനെയാണ് ഒരു വിമാനം പറക്കുന്നത്?