അങ്ങനെ, കാലം '2013' എന്ന ചലച്ചിത്രം പൂര്‍ത്തിയാക്കി


അങ്ങനെ, കാലം '2013' എന്ന ചലച്ചിത്രം പൂര്‍ത്തിയാക്കി. കരുത്തുറ്റ ഒരു തിരക്കഥയില്‍ മികവുറ്റ സംവിധാനത്തോടെ പൂര്‍ത്തിയായ '2013' ഓര്‍മ്മയുടെ വെള്ളിത്തിരയില്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുന്നു. കേരളത്തിലെ ഒരു തീയേറ്ററില്‍ നിന്നാണ് ഈ ചിത്രം കാണുന്നത് എന്നതിനാല്‍ പശ്ചാത്തലത്തിലും പ്രമേയത്തിലും പ്രാധാന്യം ഏറുക മലയാളത്തിനായിരിക്കുമെന്നത് സ്വാഭാവികം. പക്ഷേ അന്യാഭാഷാ ചിത്രങ്ങളുടെ പ്രേക്ഷകര്‍ പരിഭവിക്കേണ്ട. മലയാളത്തിനാണ് പ്രാധാന്യമെങ്കിലും ബോളിവുഡും ഹോളിവുഡുമൊക്കെ ഇതില്‍ കഥാപാത്രങ്ങളായെത്തും. ട്രെയിലര്‍ കണ്ടുകഴിഞ്ഞിരിക്കുന്നു. ഇനി നേരിട്ട് സിനിമയിലേക്ക്. വെള്ളിത്തിരയില്‍ സിനിമയുടെ പേര് തെളിയുന്നു! '2013'. ഉപശീര്‍ഷകങ്ങളായി മറ്റു പേരുകളും മിന്നിത്തെളിയുന്നു അന്നയും റസൂലും, സെല്ലുലോയിഡ്, ഷട്ടര്‍, ആര്‍ട്ടിസ്റ്, ആമേന്‍, തിര, മുംബൈ പൊലീസ്, ഏഴു സുന്ദരരാത്രികള്‍, ദൃശ്യം!... ഇങ്ങനെ നീളും അവ. ഇവയില്‍ പണം വാരിയവയും ആഖ്യാനവും പ്രമേയവും കൊണ്ടു നിരൂപകപ്രശംസയും പ്രേക്ഷകപ്രീതിയും ഒരുപോലെ നേടിയവയുമുണ്ട്. മലയാള സിനിമ ആഘോഷിച്ച വര്‍ഷമാണ് 2013. എണ്ണത്തില്‍ റെക്കോര്‍ഡിട്ടാണ് മലയാള സിനിമ 2013നെ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നത്. ഇതുവരെ 158 ചിത്രങ്ങളാണ് തീയേറ്ററില്‍ പ്രദര്‍ശനത്തിനെത്തിയത്. 2012ല്‍ 127 സിനിമകളായിരുന്നു റിലീസ് ചെയ്തത്. ദൃശ്യം സിനിമയില്‍ ടൈറ്റില്‍ കാര്‍ഡുകള്‍ തെളിയുമ്പോള്‍ സംവിധായകന്റെ പേരും കാണാം ജീത്തു ജോസഫ്. 2013ല്‍ സംവിധായകരില്‍ നിരൂപകപ്രശംസയും പ്രേക്ഷകപ്രീതിയും ഒരുപോലെ പിടിച്ചുപറ്റിയത് ജീത്തു ജോസഫാണ്. രണ്ട് ത്രില്ലര്‍ ചിത്രങ്ങളിലൂടെ. പൊലീസ് അന്വേഷണത്തിന്റെ പതിവ് രീതികള്‍ തിരസ്കരിക്കുന്ന ഇന്‍വെസ്റിഗേഷന്‍ ത്രില്ലറായ മെമ്മറീസ് ആണ് അതിലൊന്ന്. സിനിമയുടെ സസ്പന്‍സ് വെളിപ്പെടുത്താന്‍ നവമാധ്യമങ്ങള്‍ മത്സരിക്കുന്ന ഈ കാലത്തും മെമ്മറീസിന് പ്രേക്ഷകനെ ആദ്യാവസാനം വരെ പിടിച്ചിരുത്താനാകുന്നത് ജീത്തുവിന്റെ ദൃശ്യാഖ്യാന മികവുകൊണ്ടാണ്. ഒരു കുടുംബാന്തരീക്ഷത്തില്‍ ഒരുക്കിയ ദൃശ്യം എന്ന ത്രില്ലറാണ് ജീത്തുവിനെ 2013ന്റെ പ്രിയസംവിധായകനാക്കുന്ന മറ്റൊരു ചിത്രം. രണ്ടിന്റേയും തിരക്കഥ രചിച്ചിരിക്കുന്നതും ജീത്തുവാണ്. സെല്ലുലോയ്ഡ് മലയാള സിനിമയുടെ പിതാവിന്റെ കഥ പറഞ്ഞ സെല്ലുലോയിഡിലൂടെ കമലും 2013ന്റെ സംവിധായകനാകുന്നു. 2012ല്‍ സെന്‍സര്‍ ചെയ്ത് 2013ല്‍ പ്രദര്‍ശത്തിനെത്തിയ സെല്ലുലോയിഡ് സംവിധായകന്‍ കമലിന്റെ സിനിമാജീവിതത്തിലെ തന്നെ നാഴികക്കല്ലായി മാറി. സംസ്ഥാന ദേശീയ അവാര്‍ഡുകള്‍ നേടിയ ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും കമല്‍ തന്നെയാണ്. കേരളത്തിലെ പ്രൊഫഷണല്‍ നാടകസംഘങ്ങളുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ നടനാണ് വര്‍ഷാവസാനം കമലിന്റേതായി പ്രദര്‍ശനത്തിനെത്തിയ ചിത്രം. കമലിലെ സംവിധായകപ്രതിഭയ്ക്ക് അടിവരയിടുന്നതാണ് ഈ ചിത്രവും. ആമേനും ഷട്ടറും മാജിക്കല്‍ റിയലിസം അനുഭവിപ്പിച്ച ആമേനിലൂടെ ലിജോ ജോസ് പല്ലിശേãരിയും 2013ല്‍ പ്രേക്ഷകപ്രീതി നേടുന്നു. 2012 കേരള അന്താരാഷ്ട ചലച്ചിത്രമേളയുടെ ആഘോഷമായിരുന്ന ഷട്ടര്‍ തീയേറ്ററിലെത്തിച്ച് 2013ലും കയ്യടി നേടി സംവിധായകനും നടനുമായ ജോയ് മാത്യു. നവാഗതസംവിധായകനുള്ള ദേശീയ പുരസ്കാരത്തിന്റെ തിളക്കത്തില്‍ നൂറ്റിയൊന്ന് ചോദ്യങ്ങള്‍ എന്ന ചിത്രം പ്രദര്‍ശനത്തിനെത്തിച്ച് നിരൂപകരുടെ ഇഷ്ടംനേടി, സിദ്ധാര്‍ത്ഥ് ശിവ. നവാഗത സംവിധായകരുടെ ചിത്രങ്ങളില്‍ തീയേറ്ററുകള്‍ ആഘോഷമാക്കിയത് അല്‍ഫോണ്‍സ് പുത്രന്റെ നേരമാണ്. മങ്കിപെന്‍ തലമുതിര്‍ന്ന സംവിധായകരേപ്പോലും അമ്പരിപ്പിച്ച കയ്യടക്കത്തോടെ സ്വന്തം തിരക്കഥയില്‍ സിനിമയൊരുക്കി ഇരുപത്തിയഞ്ചില്‍ താഴെ പ്രായം മാത്രമുള്ള രണ്ടു നവാഗതര്‍ താരങ്ങളാകുന്നതും 2013ല്‍ കാണാനാകും. റോജിന്‍ ഫിലിപ്പും ഷാനില്‍ മുഹമ്മദുമാണ് അവര്‍. ഫിലിപ്സ് ആന്‍ഡ് മങ്കിപെന്‍ ആണ് സിനിമ. മുംബൈ പൊലീസ് ഒരുക്കി റോഷന്‍ ആന്‍ഡ്രൂസും ആര്‍ട്ടിസ്റിന് ചലച്ചിത്രഭാഷ്യം ചമച്ച് ശ്യാമപ്രസാദും കയ്യടി നേടി. അനീഷ് അന്‍വര്‍, രാജീവ് രവി, അരുണ്‍കുമാര്‍ അരവിന്ദ്, വിനീത് ശ്രീനിവാസന്‍, ബോബന്‍ സാമുവല്‍, ദീപു അന്തിക്കാട്, സമീര്‍ താഹിര്‍, അനീഷ് അന്‍വര്‍ തുടങ്ങിയവ സംവിധായകരുടെ പേരുകളും 2013ല്‍ തിളങ്ങുന്നു. ആരാണ് ആ നായകന്‍? ഫഹദ് സിനിമ തുടങ്ങി അധികം വൈകാതെ തന്നെ നായകനെത്തേണ്ടതുണ്ട്. 2013ല്‍ ഒന്നല്ല, രണ്ടു നായകന്‍മാരുണ്ട്. ഇതാ അവരെത്തിയിരിക്കുന്നു. ആര്‍പ്പുവിളികളും കരഘോഷങ്ങളും അതിരുവിടാതെ, താരാരാധനയില്‍ മുഖം നഷ്ടപ്പെടാതെ മികച്ച പ്രകടനങ്ങള്‍ക്ക് മാത്രം കയ്യടിച്ച് നമുക്ക് നായകന്‍മാരെ സ്വീകരിക്കാം പൃഥ്വിരാജും ഫഹദും. 2013ന്റെ തുടക്കത്തില്‍ അന്നയും റസൂലും എന്ന ചിത്രത്തിലൂടെയാണ് ഫഹദ് ഹിറ്റുകള്‍ക്ക് തുടക്കമിട്ടത്. പിന്നീട് ആമേനും!, ആര്‍ട്ടിസ്റും, നോര്‍ത്ത് 24 കാതവും പിന്നിട്ട് വര്‍ഷാവസാനം ഒരു ഇന്ത്യന്‍ പ്രണയകഥയില്‍ എത്തിനില്‍ക്കുന്നു 2013ല്‍ ഫഹദിന്റെ ജൈത്രയാത്ര. ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ 2013ന്റെ പ്രിയനായകനാകുന്നു ഫഹദ്. പൃഥ്വിരാജ് കയ്യടക്കമുള്ള, കാമ്പുള്ള മികച്ച അഭിനേതാവിലേക്കുള്ള പൃഥ്വിരാജിന്റെ മാറ്റം കണ്ട് 2013ല്‍ വിമര്‍ശകരും പ്രേക്ഷകരും ഒരുപോലെ കയ്യടിച്ചു. മലയാള സിനിമയുടെ പിതാവ് ജെ സി ഡാനിയലിനെ വെള്ളിത്തിരയില്‍ അവിസ്മരണീയമാക്കിയായിരുന്നു പൃഥ്വിയുടെ മുന്നേറ്റം. ഈ ചിത്രത്തിലൂടെ 2012ലെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും പൃഥ്വിരാജ് സ്വന്തമാക്കിയിരുന്നു. പിന്നീടായിരുന്നു വെള്ളിത്തിരയില്‍ ആരാധകരെ ഞെട്ടിച്ചുകൊണ്ടുള്ള പൃഥ്വിരാജിന്റെ വേഷപ്പകര്‍ച്ച. മുംബൈ പൊലീസിലൂടെ. സ്വവര്‍ഗ പ്രണയമുള്ള, ഒരു അപകടത്തില്‍ ഓര്‍മ്മശക്തി നഷ്ടപ്പെട്ട പൊലീസുദ്യാഗസ്ഥനായുള്ള പകര്‍ന്നാട്ടത്തില്‍ പൃഥ്വിയുടെ മികവ് കയ്യടിച്ചാണ് പ്രേക്ഷകര്‍ അംഗീകരിച്ചത്. തുടര്‍ന്ന് മെമ്മറീസ് എന്ന സിനിമയിലും മികച്ച അഭിനയം കാഴ്ചവച്ച് പ്രേക്ഷകപ്രീതിയില്‍ പൃഥ്വി മുന്നേറുന്ന കാഴ്ചയാണ് 2013ല്‍ കണ്ടത്. നായകനല്ലെങ്കിലും ജയറാമും മോശമല്ല 2013ല്‍. അഭിനയസാധ്യതകളുള്ള വേഷങ്ങള്‍ ഈ നടന് 2013ലുണ്ട്. ജയറാം നായകനായ ചെണ്ടകലാകാരന്റെ കഥ പറയുന്ന സ്വാപാനം അന്തര്‍ദ്ദേശീയ ചലച്ചിത്രമേളകളില്‍ ഇതിനകം തന്നെ പെരുമ നേടിയിട്ടുണ്ട്. ചിത്രം തീയേറ്ററിലെത്താനിരിക്കുന്നതേയുള്ളൂ. ലക്കി സ്റാറിന്റെ വാണിജ്യവിജയത്തിന് ശേഷം നടനിലെ നായകകഥാപാത്രമാണ് 2013ല്‍ പ്രേക്ഷകര്‍ക്ക് ജയറാമില്‍ നിന്ന് ലഭിച്ച ഏറ്റവും തിളക്കമുള്ള കഥാപാത്രം. ദിലീപും കുഞ്ചാക്കോ ബോബനും ജയസൂര്യയും വാണിജ്യവിജയം നേടിയ നടന്‍മാരില്‍ ദിലീപും കുഞ്ചാക്കോ ബോബനും ജയസൂര്യയുമുണ്ട്. സൌണ്ട് തോമയിലൂടെയും ശൃംഗാരവേലനിലൂടെയും ദിലീപ് പണം വാരിയപ്പോള്‍ കുഞ്ചാക്കോ ബോബനു സൂപ്പര്‍ഹിറ്റ് സമ്മാനിച്ചത് പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും റോമന്‍സുമാണ്. പുണ്യാളന്‍ അഗര്‍ബത്തീസാണ് ജയസൂര്യക്ക് അനുഗ്രഹമായത്. റെക്കോര്‍ഡ് സാറ്റലൈറ്റ് നേടിയ കടല്‍ കടന്ന് ഒരു മാത്തുക്കുട്ടിയും ദൈവത്തിന്റെ ക്ലീറ്റസും കുഞ്ഞനന്തന്റെ കടയിലുമാണ് പ്രധാനമായും മമ്മൂട്ടിയുടെ വേഷപകര്‍ച്ചകളുള്ളത്. ക്ലൈമാക്സില്‍ ലാലേട്ടന്‍ സിനിമയുടെ അവസാനരംഗങ്ങളിലെത്തി ഒരു നായകന്‍ സൂപ്പര്‍സ്റാര്‍ പദവി അരക്കിട്ടുറുപ്പിക്കുന്ന കാഴ്ചയും പ്രേക്ഷകര്‍ക്ക് കാണാം. ദൃശ്യത്തിലൂടെ മോഹന്‍ലാലാണ് തീയേറ്ററുകളില്‍ ഗംഭീരപ്രകടനം നടത്തുന്നത്. വര്‍ഷാവസാനം പ്രദര്‍ശനത്തിനെത്തിയ ദൃശ്യം മോഹന്‍ലാലിനു വന്‍ സൂപ്പര്‍ഹിറ്റ് സമ്മാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒപ്പം ഒപ്പത്തിനൊപ്പം നായകന്‍മാര്‍ മാത്രം പോരല്ലോ ഒരു സിനിമയില്‍. നായകനു തുല്യപ്രാധാന്യമുള്ള നടന്‍മാരും സ്വഭാവനടന്‍മാരുമൊക്കെ മികച്ച പ്രകടനങ്ങളുമായി 2013ലുണ്ട്!. ഇന്ദ്രജിത്ത്, ജോയ് മാത്യു, സുനില്‍ സുഖദ, അനൂപ് മേനോന്‍, ആസിഫ് അലി, രചനാ നാരായണന്‍ കുട്ടി, സാന്ദ്രാ തോമസ് എന്നിങ്ങനെ ആ പട്ടിക നീളും. ഇവരില്‍ ചിലര്‍ 2013ന്റെ ചില ഭാഗങ്ങളില്‍ നായകനായി വളരുന്നതും പ്രേക്ഷകര്‍ക്ക് കാണാം. ആമേനില്‍ ഇന്ദ്രജിത്തും ജോയ് മാത്യൂവും, മങ്കിപെന്നില്‍ വിജയ് ബാബുമൊക്കെ ഉദാഹരണം. ബാലതാരങ്ങള്‍ ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതിഭയുള്ള ബാലതാരങ്ങളെ മലയാളത്തിന്റെ വെള്ളിത്തിരയില്‍ കാണുന്നതും 2013ലാണ്. നൂറ്റിയൊന്ന് ചോദ്യങ്ങള്‍ എന്ന ചോദ്യങ്ങളിലൂടെ മിനോണും മങ്കിപെന്നിലൂടെ സനൂപും ഭാവിപ്രതീക്ഷകളാകുന്നു. മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരവും മിനോണിനു ഇതിനകം ലഭിച്ചു. തിരയിലൂടെ ധ്യാന്‍ ശ്രീനിവാസന്‍ അരങ്ങേറ്റക്കാരില്‍ പ്രതീക്ഷ നല്‍കുന്നു. വരുന്നു നായിക! നായകന്‍മാര്‍ക്ക് കൂട്ടായി നായികമാരുടെ ഒരു വലിയ നിര തന്നെയുണ്ട് 2013ല്‍. പക്ഷേ തിരയിലൂടെ ഡോ രോഹിണിയാണ് തിളങ്ങിയത്. പെണ്‍വാണിഭക്കാര്‍ക്ക് എതിരെ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന രോഹിണിയായി പകര്‍ന്നാട്ടം നടത്തിയിരിക്കുന്നത് ശോഭനയാണ്. നായകന്റെ നിഴലില്ലാത്ത ഈ നായിക നാഗവല്ലിയെ പോലെ ശോഭനയുടെ കരുത്തുറ്റ കഥാപാത്രം തന്നെയാണ്. ഷട്ടറിലെ ലൈംഗിക തൊഴിലാളിയുടെ കഥാപാത്രത്തെ അവതരിപ്പിച്ച സജിതാ മഠത്തിലും വിശുദ്ധനിലെ നായികയെ അവതരിപ്പിച്ച മിയയും നേരം എന്ന ചിത്രത്തില്‍ തിളങ്ങിയ നസ്രിയയും കയ്യടി നേടി. രാജാ റാണി, നെയ്യാണ്ടി തുടങ്ങിയ തമിഴ് ചിത്രങ്ങളിലെ നായികാവേഷം ലഭിച്ചതും 2013ല്‍ നസ്രിയയ്ക്ക് ഇരട്ടഭാഗ്യമാകുന്നു. അരങ്ങേറ്റത്തില്‍ നായികമാരില്‍ ശ്രദ്ധേയ ഗീതാഞ്ജലിയിലെ ഇരട്ടവേഷം അവതരിപ്പിച്ച കീര്‍ത്തിയാണ്. മഞ്ജുവിന്റെ രണ്ടാം വരവ് നായികമാരില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ക്യാമറയ്ക്കു മുന്നിലെത്തിയ ഒരു നടിയും 2013ല്‍ തിളങ്ങുന്നു. മലയാളത്തിന്റെ പ്രിയ നായിക മഞ്ജു വാര്യരാണ് അത്. അമിതാഭ് ബച്ചനൊപ്പം ഒരു പരസ്യത്തില്‍ അഭിനയിച്ചാണ് മഞ്ജു വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തിയത്. സിനിമയ്ക്കായി ക്യാമറയ്ക്കു മുന്നിലെത്തിയത് ഡിസംബര്‍ 29ന് കൊച്ചി മാരത്തോണിനിടയിലും. റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ഹൌ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെയാണ് മഞ്ജു മടങ്ങിവരവിനൊരുങ്ങുന്നത്. ഇതിനുപുറമേ മറ്റ് ചിത്രങ്ങളുടേയും അണിയറ ഒരുക്കുങ്ങള്‍ മഞ്ജുവിനായി നടക്കുന്നുണ്ട്. മമ്മുക്കയും ലാലേട്ടനും പ്രമുഖ ബിസിനസ് മാഗസിനായ ഫോര്‍ബ്സിന്റെ പട്ടികയില്‍ മലയാളത്തിന്റെ പ്രിയനായകരായ മോഹന്‍ലാലും മമ്മൂട്ടിയും ഇടംപിടിച്ചുവെന്നതു 2013ല്‍ മലയാളിക്ക് അഭിമാനമായി. ഇന്ത്യന്‍ സിനിമാ രംഗത്തിനു നല്‍കിയ സംഭാവനകളുടെ അടിസ്ഥാനത്തിലാണ് ലാലിനേയും മമ്മൂട്ടിയേയും തെരഞ്ഞെടുത്തത്. സംഘര്‍ഷം സിനിമ പുരോഗമിക്കുമ്പോള്‍ പ്രമേയം സംഘര്‍ഷമാകേണ്ടതുണ്ട്. പ്രസവരംഗങ്ങളുടെ പേരില്‍ കളിമണ്ണും ശ്വേതാ മേനോനുമാണ് കൂടുതല്‍ വിവാദങ്ങളില്‍ പെട്ടത്. കൊല്ലം വള്ളംകളിക്കിടെ അപമാനിക്കപ്പെട്ടുവെന്ന വെളിപ്പെടുത്തലിലൂടെയും ശ്വേത വിവാദങ്ങളില്‍പെട്ടു. വനപാലകരെ ആക്രമിച്ചുവെന്ന പേരിലും പരിധിയില്‍ കവിഞ്ഞ സ്വര്‍ണം കൊണ്ടുവരാന്‍ ശ്രമിച്ചുവെന്ന ആരോപണത്തിലും കലാഭാവന്‍ മണിയും വിവാദ വാര്‍ത്തകളില്‍ കുടുങ്ങി. കിം കി ഡുക്ക് മലയാളി പ്രേക്ഷകരില്‍ ചിലര്‍ക്കെങ്കിലും 2013ല്‍ ഇഷ്ടപ്പെട്ട ഭാഗം ഒരു വിദേശ ചലച്ചിത്രകാരന്റെ വരവായിരിക്കും. പതിനെട്ടാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് നേരിട്ട് എത്തിയവര്‍ ആ ദക്ഷിണ കൊറിയന്‍ പാട്ടും മറക്കാനിടയില്ല. അശാന്തിയുടെ കാഴ്ച പകര്‍ന്ന ചലച്ചിത്രമേളകളില്‍ ശ്രദ്ധേയനായ സംവിധായകന്‍ കിം കി ഡൂക്കിന്റെ സാന്നിധ്യമാണ് പതിനെട്ടാമത് എഎഫ്എഫ്കെയെ ശ്രദ്ധേയമാക്കിയത്. സമാപനസമ്മേളനത്തില്‍ കേരളത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ കിം മൂന്ന് ദിവസം സംസ്ഥാനത്തുണ്ടായിരുന്നു. പ്രേക്ഷകാവേശവും സ്നേഹവും കണ്ടറിഞ്ഞ് മനസ്സുനിറഞ്ഞാണ് കേരളത്തോട് കിം യാത്ര പറഞ്ഞത്. ഹിംസയുടേയും രതിയുടേയും തീവ്രകാഴ്ചകളുള്ള മോബിയസ് എന്ന ചിത്രമായിരുന്നു കിമ്മിന്റേതായി എഎഫ്എഫ്കെയില്‍ പ്രദര്‍ശിപ്പിച്ചത്. സമ്മിശ്രപ്രതികരണമായിരുന്നു പ്രേക്ഷകരില്‍ നിന്ന് ഈ ചിത്രത്തിന് ലഭിച്ചത്. മേളയിലെ താരങ്ങള്‍ ലോക സിനിമകള്‍ പലതും നിരാശപ്പെടുത്തിയപ്പോള്‍ ഇന്ത്യന്‍ സിനിമകളായിരുന്നു ഇത്തവണത്തെ ചലച്ചിത്രോത്സവത്തില്‍ കയ്യടി നേടിയത്. കോഫിന്‍ മേക്കര്‍, ഫാന്‍ഡ്രി, മേഘാ ധാക്കാ താരാ, കളിയച്ഛന്‍ എന്നീ ഇന്ത്യന്‍ സിനിമകളെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ലോക സിനിമാ വിഭാഗത്തില്‍ ഇലോ ഇലോയും റോക്കറ്റും ശ്രദ്ധേയമായി. മജീദ് ബര്‍സേഗര്‍ സംവിധാനം ചെയ്ത ഇറാനിയന്‍ ചിത്രം പര്‍വീസിനാണ് ഏറ്റവും മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് ലഭിച്ചത്. മികച്ച വിദേശ ചിത്രത്തിനുള്ള ഫിപ്രസി അവാര്‍ഡ് അര്‍ജന്റീനിയന്‍ സിനിമയായ ഇറാറ്റ നേടി. മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം ഇറാറ്റ ഒരുക്കിയ ഇവാന്‍ വെസ്കോവയ്ക്കാണ്. മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരം കെ ആര്‍ മനോജ് സംവിധാനം ചെയ്ത കന്യക ടാക്കീസ് നേടി. നെറ്റ്പാക് പുരസ്കാരം കമലേശ്വര്‍ മുഖര്‍ജിയുടെ മേഘാ ധാക്കാ താരാ സ്വന്തമാക്കി. മികച്ച സംവിധായകനും കമലേശ്വര്‍ മുഖര്‍ജിയാണ്. മികച്ച മലയാളം ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരം പി പി സുദേവന്‍ സംവിധാനം ചെയ്ത ക്രെെം നമ്പര്‍ 89 നേടി. മികച്ച ചിത്രത്തിനുള്ള ഓഡിയന്‍സ് അവാര്‍ഡ് സിദ്ദാര്‍ത്ഥ് ശിവ ഒരുക്കിയ മലയാള ചിത്രം 101 ചോദ്യങ്ങള്‍ക്കായിരുന്നു. വിയോഗം പ്രേക്ഷകരെ കണ്ണീരിലാഴ്ത്തിയ ചില വേര്‍പാടുകളും 2013ല്‍ കാലമുണ്ടാക്കി. അഭിനയ സൌകുമാര്യത്തിന്റെ മാസ്മരികത സമ്മാനിച്ച സുകുമാരിയെ കാലം മടക്കിവിളിച്ചു. വിടപറഞ്ഞ വര്‍ഷം പിന്നിടുമ്പോഴും നിരവധിയനവധി കഥാപാത്രങ്ങളായി ഓര്‍മ്മയിലും പ്രേക്ഷകനെ വിടാതെ പിന്തുടരുന്നുണ്ട് മലയാള സിനിമയുടെ ആ അമ്മ. നായികയായും സഹനടിയായും അമ്മയായുമൊക്കെ വേഷപകര്‍ച്ചകള്‍ നടത്തി പ്രേക്ഷലക്ഷങ്ങളെ വിസ്മയിപ്പിച്ച സുകുമാരിയമ്മയുടെ ഓര്‍മ്മകള്‍ മലയാളമുള്ള കാലത്തോളമുണ്ടാകുമെന്ന് തീര്‍ച്ച. അരങ്ങിന്റെ കരുത്തുമായി വെള്ളിത്തിരയിലെത്തിയ കോഴിക്കോട് വിലാസിനി കഴിഞ്ഞ നവംബര്‍28നാണ് അര്‍ബുദത്തിന് കീഴടങ്ങി ഓര്‍മ്മയായത്. കലിംഗ, സംഗമം സമിതികളുടെ നാടകങ്ങളില്‍ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്ത കോഴിക്കോട് വിലാസിനി ഇന്ത്യന്‍ റുപ്പി, പാലേരി മാണിക്യം, പ്രാഞ്ചിയേട്ടന്‍, പൊട്ടാസ് ബോംബ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. നിര്‍മ്മാതാവും നടനുമായ അഗസ്റ്യനും 2014 എത്തും മുന്നേ വിടവാങ്ങി. കോഴിക്കോട് നാടകങ്ങളിലൂടെ ശ്രദ്ധേയനായി വെള്ളിത്തിരയിലെത്തി സ്വഭാവനടനായും ഹാസ്യനടനായും തിളങ്ങിയ അഗസ്റ്യന്‍ നവംബര്‍ 14നാണ് അന്തരിച്ചത്. ആദ്യകാല മിമിക്രി കലാകാരനും നടനും സംവിധായകനുമായ ഹക്കിമും 2013ല്‍ വിടപറഞ്ഞു. രാഘവന്‍ മാഷ്, മന്നാഡെ, മലയാള ചലച്ചിത്രഗാനാസ്വാദകരേയും 2013 കരയിപ്പിക്കും. മലയാളിക്ക് സ്വപ്നങ്ങള്‍ കാണാനും പ്രണയിക്കാനും താരാട്ടുപാട്ടുകേട്ട് ഉറങ്ങാനും ഈശ്വരനില്‍ ലയിക്കാനുമൊക്കെ കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നുപോലും ഈണം കണ്ടെടുത്ത ദക്ഷിണാമൂര്‍ത്തി ഓഗസ്റ് രണ്ടിനാണ് വിടപറഞ്ഞത്. അഞ്ച് പതിറ്റാണ്ടിലേറെ സിനിമാ സംഗീതലോകത്ത് താരമായിരുന്ന ദക്ഷിണാമൂര്‍ത്തി മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി 125ലധികം സിനിമകള്‍ക്കാണ് ഈണം പകര്‍ന്നത്. ഒക്ടോബര്‍ 19ന് മലയാളത്തിന്റെ ചുണ്ടിലെ നാടന്‍ ശീലുകളുടെ പ്രവാഹവും നിലച്ചു. മലയാളിക്ക് ഒരിക്കലും മറക്കാനാകാത്ത ഈണങ്ങളുടെ ശില്‍പ്പി രാഘവന്‍ മാസ്റര്‍ തൊണ്ണൂറ്റിയൊമ്പതാം വയസ്സില്‍ വിടചൊല്ലി. ഇങ്ങനെ ഒട്ടനവധി മനോഹര ഈണങ്ങള്‍ സമ്മാനിച്ച രാഘവന്‍ മാസ്ററെ 2010ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. 1997 ല്‍ ജെ സി ഡാനിയല്‍ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. രണ്ടുതവണ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ആകാശവാണി ജീവനക്കാരനായി കേരളത്തിനകത്തും പുറത്തും നിരവധി നിലയങ്ങളില്‍ പ്രവര്‍ത്തിച്ച രാഘവന്‍ മാസ്റര്‍ പുറത്തിറങ്ങാനിരിക്കുന്ന ബാല്യകാലസഖി എന്ന ചിത്രത്തിനു വേണ്ടിയും ഈണം പകര്‍ന്നിട്ടുണ്ട്. കാത്തിരിക്കാം ആ ഗാനത്തിനായി. മാനസ മൈനേ പാടി മലയാളിയുടെ ഉള്ളം കവര്‍ന്ന മന്നാഡേയേയും കാലം തിരിച്ചുവിളിച്ചു. ഒക്ടോബര്‍ 24ന് തൊണ്ണൂറ്റിനാലാം വയസ്സിലായിരുന്നു മന്നാഡെ വിടവാങ്ങിയത്. ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡടക്കമുള്ള പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ മന്നാഡെ മലയാളം അടക്കം ഒന്‍പത് ഭാഷകളിലായി 3500ല്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ചെമ്മീനു പുറമേ നെല്ല് എന്ന മലയാളസിനിമയില്‍ ജയചന്ദ്രനൊപ്പം ചെമ്പാ..ചെമ്പാ എന്ന ഗാനവും മന്നാഡെ പാടിയിട്ടുണ്ട്. കോളിവുഡില്‍ ഇനി അന്യഭാഷാ പ്രേക്ഷകര്‍ക്കായുള്ള രംഗങ്ങളാണ്. സര്‍വകലാ വല്ലഭന്‍ കമലഹാസന്റെ വിശ്വരൂപമാണ് 2013ല്‍ തമിഴകത്ത് നിന്നുള്ള! വാര്‍ത്തകളില്‍ കുടുതല്‍ ഇടം നേടിയത്. തീവ്രവാദവിരുദ്ധതയെന്ന പേരില്‍ ഒരു മതവിഭാഗത്തെ മൊത്തം അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലാണ് ഈ ചിത്രമെന്ന വിമര്‍ശനമുണ്ടായപ്പോള്‍ തുടക്കത്തില്‍ തമിഴ്നാട്ടില്‍ പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ടു. സാംസ്കാരിക ഭീകരവാദമെന്നായിരുന്നു ഇതിനെ കമലഹാസന്‍ വിലയിരുത്തിയത്. കമലഹാസന്‍ സ്വന്തം തിരക്കഥയില്‍ സംവിധാനം ചെയ്ത വിശ്വരൂപത്തില്‍ കേരളത്തില്‍ വിലക്കുകളുണ്ടായിരുന്നുമില്ല. രാജാ റാണി, നയ്യാണ്ടി, എതിര്‍ നീചാല്‍, സിങ്കം 2, ആരംഭം, സേട്ടൈ, ഓള്‍ ഇന്‍ അഴകുരാജ തുടങ്ങിയ ചിത്രങ്ങളാണ് 2013ല്‍ തീയേറ്ററുകളില്‍ മികച്ച പ്രതികരണം നടത്തിയ മറ്റ് തമിഴ് ചിത്രങ്ങള്‍. എന്നാല്‍ ഇവയില്‍ പ്രതീക്ഷിച്ച വിജയം സിങ്കത്തിനും ആരംഭത്തിനും നേടാനുമായില്ല. അതേസമയം ധനുഷ് നിര്‍മ്മിച്ച് ആര്‍ എസ് ദുരൈ സെന്തില്‍കുമാര്‍ സംവിധാനം ചെയ്ത എതിര്‍ നീചാലിന് തീയേറ്ററില്‍ നിന്ന് മാത്രമല്ല വിമര്‍ശകരില്‍ നിന്നും മികച്ച അഭിപ്രായം നേടാനായി. തീകുളിക്കും പച്ചൈമരം എന്ന ചിത്രത്തിന് തീയേറ്ററില്‍ ചലനങ്ങളുണ്ടാക്കാനായില്ലെങ്കിലും നിരൂപകപ്രശംസ നേടാനായി. കോഴിക്കോട്ടുകാരായ വിനീഷിന്റേയും പ്രഭീഷിന്റേയും ആദ്യ സിനിമാസംരഭമാണ് തീകുളിക്കും പച്ചൈമരം. തിന്മയും നന്മയും തമ്മിലുള്ള പോരാട്ടത്തിന്റെ കഥ പറഞ്ഞ ഓനായും ആട്ടിന്‍കുട്ടിയും 2013ല്‍ തമിഴകം സമ്മാനിച്ച മികച്ച ചിത്രമാണ്. മിസ്കിന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ പശ്ചാത്തലസംഗീതം നിര്‍വഹിച്ചത് ഇളയരാജായിരുന്നു. തമിഴകത്ത് നായകനിരയില്‍ ഏറ്റവും കൂടുതല്‍ കയ്യടി നേടിയത് യുവനടന്‍ ശിവകാര്‍ത്തികേയനാണ്. എതിര്‍ നീചാലിന് ലഭിച്ച സ്വീകാര്യത ശിവകാര്‍ത്തികേയനെന്ന പുതിയ ജനപ്രിയനായകന്റെ പിറവിക്കും കളമൊരുക്കുകയായിരുന്നു. സൂതുകാവും എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തോടെ വിജയ് സേതുപതിയും തമിഴില്‍ നായകനിരയില്‍ തിളങ്ങുന്നു. സേട്ടൈയുടേയും രാജാ റാണിയുടേയും വിജയത്തില്‍ ആര്യക്കും അഭിമാനിക്കാന്‍ 2013 വകനല്‍കുന്നു. രാജാ റാണിയിലൂടെ വന്‍ തിരിച്ചുവരവു നടത്തിയ നയന്‍താര തന്നെയാണ് നായികമാരില്‍ കൂടുതല്‍ ശ്രദ്ധനേടുന്നത്. എതിര്‍ നീചാലിലെ നായികവേഷം പ്രിയ ആനന്ദിനും 2013ല്‍ പ്രേക്ഷകസ്നേഹം നേടിക്കൊടുത്തു. (തമിഴകത്തെ പുത്തന്‍ താരോദയങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിലയിരുത്തുകള്‍ക്കായി സന്ദര്‍ശിക്കുക - വരുത്തപ്പെടാത്ത മൂവര്‍ സംഘം) തമിഴ് പ്രേക്ഷകരേയും കണ്ണുനനയിക്കും 2013. നാന്‍ ആണൈയിട്ടാല്‍', 'ആയിരത്തില്‍ ഒരുവന്‍', 'അച്ചം എമ്പത്', 'അതേ അന്ത പറവ പോലെ', 'അന്‍പേ വാ', 'അഴകിയ തമിഴ്മകള്‍ ഇവള്‍ ഈ സുന്ദരഗാനങ്ങള്‍ പിറന്ന ചുണ്ട് മെയ് 25ന് എന്നേയ്ക്കുമായി അടഞ്ഞു. തമിഴിലെ എക്കാലത്തേയും മികച്ച ഗായകന്‍ ടി എം സൌന്ദര്‍രാജന്‍ ഭൂമിയിലെ ജീവിതം അവസാനിപ്പിച്ചു. എം ജി ആറിനും ശിവാജിക്കും കമലഹാസിനും രജനീകാന്തിനും ഒക്കെ വേണ്ടി അനവധി അതിമനോഹരഗാനങ്ങള്‍ ആലപിച്ച സൌന്ദര്‍രാജന്റെ സാന്നിധ്യം ഇനി ഓര്‍മ്മയില്‍ മാത്രം. തമിഴ് ഹാസ്യനടന്‍ ചിട്ടി ബാബുവും 2013ല്‍ ഓര്‍മ്മയായി. ബോളിവുഡ് ബോളിവുഡിലേക്കെത്തുമ്പോള്‍ വലിയ ആഘോഷങ്ങളാണ് കാണാനുകുക. നൂറാം പിറന്നാള്‍ ആഘോഷിച്ചാണ് ബോളിവുഡ് 2013നെ അവിസ്മരണീയമാക്കിയത്. ആദ്യ ഇന്ത്യന്‍ സിനിമയായ രാജാ ഹരിശ്ചന്ദ്ര ആദ്യമായി പ്രദര്‍ശിപ്പിച്ചതിന്റെ നൂറാം വര്‍ഷം വിപുലമായ ചടങ്ങുകളോടെയാണ് ആഘോഷിക്കപ്പെട്ടത്. ഒരു വര്‍ഷം നീണ്ടുനിന്ന ആഘോഷങ്ങളുടെ സമാപനചടങ്ങുകള്‍ ചെന്നൈയില്‍ നെഹ്റുസ്റ്റേഡിയത്തില്‍ സെപ്റ്റംബര്‍ 21 മുതല്‍ 24 വരെ വിവിധ കലാപരിപാടികളോടെ അരങ്ങേറി. അമിതാഭ് ബച്ചനടക്കമുള്ള സൂപ്പര്‍സ്റാറുകളും രാഷ്ടപതി പ്രണബ് മുഖര്‍ജിയും വിവിധ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരും പങ്കെടുത്ത ചടങ്ങില്‍ വിവിധ ഭാഷാ സിനിമകളിലെ പ്രമുഖരെ ആദരിക്കുകയും ചെയ്തു. നൂറാം പിറന്നാള്‍ ആഘോഷത്തിനു പുറമേ ബോളിവുഡിന് അഭിമാനിക്കാന്‍ വകതരുന്ന നിരവധി ചിത്രങ്ങളും 2013ല്‍ കാണാനായി. വാണിജ്യചേരുവകള്‍ മാത്രമുള്ള ചിത്രങ്ങളും കലാമൂല്യമുള്ളവയും ഒരു പോലെ ബോളിവുഡില്‍ തീയേറ്ററിനകത്തും പുറത്തും ശ്രദ്ധനേടി. ഷാരൂഖ് ഖാന്‍ നായകനായ ചെന്നെ എക്സ്പ്രസാണ് സര്‍വകാല കളക്ഷന്‍ റെക്കോര്‍ഡുകളും ഭേദിച്ച് ബോളിവുഡിന് ഏറ്റവും വലിയ വാണിജ്യ വിജയം സമ്മാനിച്ചത്. 208.44 കോടിയലധികം കളക്ഷന്‍ നേടിയെന്നാണ് ഊഹക്കണക്ക്. ഹൃഥ്വിക് നായകനായ കൃഷിന്റെ മൂന്നാം പതിപ്പും കോടികള്‍ വാരി. രാം ലീല, റേസ് 2, ബോസ്, ഷൂട്ട് ഔട്ട വഡാല തുടങ്ങിയവയാണ് തീയേറ്ററില്‍ മികച്ച പ്രതികരണം നേടിയ മറ്റ് ബോളിവുഡ് ചിത്രങ്ങള്‍. വര്‍ഷാവസാനം എത്തിയ ധൂം 3 ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൈ പോ ചെ, ഭാഗ് മില്‍ഖാ ഭാഗ്, ലൂട്ടാര തുടങ്ങിയവയാണ് ആരാധകരെയും നിരൂപകരേയും ഒരുപോലെ തൃപ്തിപ്പെടുത്തിയ ചിത്രങ്ങള്‍. ചേതന്‍ ഭഗതിന്റെ ത്രീ മിസ്റ്റേക്സ് ഓഫ് മൈ ലൈഫ് എന്ന നോവലിനെ ആസ്പദമാക്കിയാണ് അഭിഷേക് കപൂര്‍ കൈ പോ ചെ എന്ന ചിത്രം ഒരുക്കിയത്. മൂന്ന് സുഹൃത്തുക്കളുടേയും ജാതിരാഷ്ട്രീയത്തിന്റേയും കഥ പറയുന്ന ചിത്രം അറുപത്തിമൂന്നാമത് ബെര്‍ലില്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റിവലില്‍ വേള്‍ഡ് പ്രീമിയര്‍ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. ഇങ്ങനെ പ്രദര്‍ശിപ്പിക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രമാണ് കൈ പോ ചെ. ഇന്ത്യയുടെ പറക്കും സിംഗ് മില്‍ഖാ സിംഗിന്റെ ജീവിത കഥ പറഞ്ഞാണ് ഭാഗ് മില്‍ഖാ ഭാഗ് ശ്രദ്ധേയമായത്. 2013ല്‍ ബോളിവുഡില്‍ തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കിയത് മറ്റാരുമല്ല, കിംഗ് ഖാന്‍ ഷാരൂഖാണ്. നാലു ദിവസത്തിനുള്ളില്‍ നൂറ് കോടി ക്ലബില്‍ ഇടം നേടിയ ചെന്നൈ എക്സ്പ്രസിലെ നായകവേഷമാണ് ആണ് ഷാരൂഖിനെ വിജയനായകനാക്കുന്നത്. യേ ജവാനി ഹേ ദിവാനി എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ബോളിവുഡിന്റെ സുന്ദരനായകന്‍ രണ്‍വീര്‍ കപൂറും കൃഷിലെ സൂപ്പര്‍മാനെ അവതരിപ്പിച്ച ഹൃഥ്വിക്കും 2013ന്റെ ഇഷ്ടനായകരാകുന്നു. മില്‍ഖാ സിംഗിന് വെള്ളിത്തിരയില്‍ ജീവന്‍ നല്‍കി ഫറാന്‍ അക്തറും മികവുകാട്ടി. നായികമാരില്‍ വിജയറാണി പട്ടം ചൂടിയിരിക്കുന്നത് ദീപിക പദുക്കോണാണ്. മൂന്ന് സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലാണ് 2013ല്‍ ദീപിക നായികയായത്. റേസ് 2, യേ ജവാനി ഹായ് ദിവാനി , ചെന്നൈ എക്സ്പ്രസ് എന്നീ ബ്ലോക് ബസ്ററുകളിലെ നായികാവേഷമാണ് ദീപിക അവതരിപ്പിച്ചത്. ഷൂട്ട് അറ്റ് വഡാലയിലും ക്രിഷ് 3ലും നായികയായി എത്തിയ കങ്കണയാണ് ബോളിവുഡില്‍ തിളങ്ങിയ മറ്റൊരു നായിക. തീയേറ്ററില്‍ വിജയിച്ചില്ലെങ്കിലും സത്യാഗ്രഹയിലെ റിപ്പോര്‍ട്ടറെ അവതരിപ്പിച്ച് കരീന കയ്യടി നേടി. ബോളിവുഡില്‍ അരങ്ങേറ്റക്കാരില്‍ പ്രതീക്ഷ നല്‍കുന്നത് സുശാന്ത് സിംഗ് രാജ്പുടും അമിത് ഷായുമാണ്. ടെലിവിഷന്‍ താരങ്ങളായ ഇരുവരും കൈ പോ ചെയിലൂടെയാണ് ബിഗ് സ്ക്രീനിലെത്തിയത്. ആദ്യ ചിത്രത്തില്‍ തന്നെ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇവര്‍ക്ക് ബോളിവുഡില്‍ നിരവധി അവസരങ്ങളാണ് ഇതിനകം തന്നെ ലഭിച്ചിരിക്കുന്നത്. മറഞ്ഞ ഋതു നൂറാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍തന്നെ ഇന്ത്യന്‍ ചലച്ചിത്രത്തിന് ഒരു തീരാനഷ്ടവും ഉണ്ടായി. അന്താരാഷ്ട്രതലത്തില്‍ തന്നെ ശ്രദ്ധേയനായ ഇന്ത്യന്‍ ചലച്ചിത്രകാരന്‍ ഋതുപര്‍ണഘോഷിന്റെ വിയോഗമാണ് 2013ല്‍ കനത്ത ആഘാതമായത്. സംവിധായകനും അഭിനേതാവുമായ ഋതുപര്‍ണഘോഷിന്റെ സിനിമകള്‍ നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ബംഗാളില്‍ നിന്നുള്ള ഈ ചലച്ചിത്രകാരന് 12 തവണ ദേശീയ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. നൂറ്റാണ്ടിന്റെ വില്ലന്‍ എന്ന് വിശേഷിക്കപ്പെട്ട പ്രാണ്‍ കിഷന്‍ സിക്കന്ദുവും വിടപറഞ്ഞു. പദ്മഭൂഷന്‍ നല്‍കി രാഷ്ട്രം ആദരിച്ച പ്രാണ്‍ ജൂലൈ 12നാണ് ഓര്‍മ്മയായത്. ദാദാ സാഹേബ് അവാര്‍ഡ് നേടിയ പ്രാണ്‍ നാന്നൂറോളം ചിത്രങ്ങളിലാണ് വേഷമിട്ടത്. നൂറ്റിനാല്‍പ്പത്തി നാലോളം ചിത്രങ്ങളില്‍ പൊലീസ് ഉദ്യാഗസ്ഥനായി വേഷമിട്ടതിന് ഗിന്നസ് റെക്കോര്‍ഡ് ലഭിച്ച ജഗ്ദീഷ് രാജ് ജൂലൈ 28ന് അന്തരിച്ചു. ബോളിവുഡിന്റെ ആദ്യകാല പിന്നണി ഗായിക ഷംസാദ് ബീഗം ഏപ്രില്‍ 23ന് ഈണങ്ങള്‍ ബാക്കിയാക്കി യാത്രയായി. മികച്ച അരങ്ങേറ്റക്കാരിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ച നടിയും മോഡലും ഗായികയുമായ ജിയാ ഖാന്റെ അകാലമരണവും ആരാധകര്‍ക്ക് 2013നെ കണ്ണീരോര്‍മ്മയാക്കുന്നു. ഇരുപത്തിയഞ്ചുകാരിയായ ജിയാ ഖാനെ ജൂണ്‍ നാലിനെ മുംബൈയിലെ വസതിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. 2013 അവസാനരംഗത്തേയ്ക്കടുക്കുമ്പോള്‍ ബോളിവുഡിന്റെ മറ്റൊരു മികച്ച നടനും വിടവാങ്ങി. സമാന്തര സിനിമകളിലൂടെ ശ്രദ്ധേയനായ ഫാറൂഖ് ഷെയ്ഖ് ഡിസംബര്‍ 29ന് അന്തരിച്ചു. സത്യജിത്ത് റായ്, സായി പരഞ്ജ്പേയ്, സാഗര്‍ സര്‍ഹാദി, ശ്യാംബെനഗല്‍, മുസഫര്‍ അലി, ഋതികേഷ് മുഖര്‍ജി എന്നിവരുടെ ചിത്രങ്ങളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഫാറൂഖ് ഷെയ്ഖിന് 'ലാഹോര്‍' എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. ഈ വര്‍ഷം ഡിസംബര്‍ ആദ്യം റിലീസ് ചെയ്ത 'ക്ലബ്ബ് 60' ആണ് ഒടുവില്‍ അഭിനയിച്ച ചിത്രം. ഹോളിവുഡ് ആകാശങ്ങള്‍ ഹോളിവുഡില്‍ മിന്നിത്തിളങ്ങുന്നത് ഒരുപക്ഷേ ഒരു ബഹിരാകാശ കാഴ്ചയായിരിക്കും. ഗ്രാവിറ്റി എന്ന ചിത്രമാണ് ആ കാഴ്ച സമ്മാനിച്ചത്. ശ്വാസമടക്കിപ്പിടിച്ച് മാത്രം കാണേണ്ട ഗ്രാവിറ്റി ഒരുക്കിയിരിക്കുന്നത് മെക്സിക്കന്‍ സംവിധായകനായ അല്‍ഫോന്‍സോ ക്വറോണ്‍ ആണ്. സാന്ദ്രാ ബുള്ളോക്കും ജോര്‍ജ് ക്ലൂണിയും മാത്രം കഥാപാത്രങ്ങളായിട്ടുള്ള ഗ്രാവിറ്റിക്ക് പശ്ചാത്തലമാകുന്നത് ബഹിരാകാശമാണ്. സയന്‍സ് ഫിക്ഷനുകളില്‍ മുന്‍ ചലച്ചിത്രാനുഭവങ്ങളില്‍ നിന്ന് തികച്ചും വേറിട്ടുനില്‍ക്കുന്ന ഗ്രാവിറ്റിക്ക് നിരൂപകപ്രശംസ മാത്രമല്ല തീയേറ്ററിനകത്തും മികച്ച സ്വീകാര്യത ലഭിച്ചു. ഗ്രാവിറ്റിക്ക് പുറമേ അയേണ്‍ മാനിന്റെ മൂന്നാം ഭാഗം, ക്യാച്ചിംഗ് ഫയര്‍, ദ ഡാര്‍ക്ക് വേള്‍ഡ്, മാന്‍ ഓഫ് സ്റീല്‍, ഫാസ്റ് ആന്‍ഡ് ഫ്യൂരിയസിന്റെ ആറാം ഭാഗം തുടങ്ങിയ ചിത്രങ്ങളാണ് ശ്രദ്ധിക്കപ്പെട്ടത്. ആഞ്ജലീന ജോളിയുടെ വെളിപ്പെടുത്തലും ഹോളിവുഡില്‍ നിന്ന് വന്‍ വാര്‍ത്തയായി. സ്തനാര്‍ബുദം വരാനുള്ള സാധ്യതയുള്ളതിനാല്‍ ഇരു സ്തനങ്ങളും മാറ്റി പകരം കൃത്രിമസ്തനങ്ങള്‍ വെച്ചുപിടിപ്പിച്ചുവെന്ന വെളിപ്പെടുത്തലാണ് ആഞ്ജലീന ജോളിയെ 2013ല്‍ ശ്രദ്ധേയയാക്കിയത്. ഫാസ്റ് ആന്‍ഡ് ഫ്യൂരിയസിലൂടെ ശ്രദ്ധേയനായ നടന്‍ പോള്‍ വാക്കറുടെ അപ്രതീക്ഷിത വേര്‍പാട് 2013ല്‍ ഹോളിവുഡിന് കനത്ത ആഘാതവുമേല്‍പ്പിച്ചു. പോള്‍ വാക്കര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് തീപിടിച്ചായിരുന്നു മരണം. ഫാസ്റ് ആന്‍ഡ് ഫ്യൂരിയസിന്റെ ഏഴാം പതിപ്പില്‍ അഭിനയിച്ചുവരികയായിരുന്നു പോള്‍ വാക്കര്‍. ലോറന്‍സ് ഓഫ് അറേബ്യ എന്ന സിനിമയിലൂടെ ലോക പ്രശസ്തനായ ഐറിഷ് ചലച്ചിത്രതാരവും ഓസ്കാര്‍ ജേതാവുമായ പീറ്റര്‍ ഓ ടൂളും 2013ല്‍ ഓര്‍മ്മയായി. മികച്ച നടനുള്ള ഓസ്കര്‍ പുരസ്കാരത്തിന് എട്ട് തവണ നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. അഞ്ച് പതിറ്റാണ്ടോളം സിനിമനാടക രംഗത്ത് നിറഞ്ഞുനിന്ന പീറ്റര്‍ ഓ ടൂളിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരവും എമ്മി പുരസ്കാരവും ലഭിച്ചിട്ടുണ്ട്. കണ്ടുകഴിഞ്ഞിരിക്കുന്നു, 2013. 2014 പ്രദര്‍ശനത്തിനെത്താന്‍ ഇനി അധികനേരമില്ല. പുത്തന്‍ ആഖ്യാനങ്ങളും വ്യത്യസ്ത പ്രമേയങ്ങളും കരുത്തുറ്റ പ്രകടനങ്ങളുമൊക്കെ 2014ല്‍ കാണുമെന്ന് കരുതാം. ടിക്കറ്റെടുത്തു കാത്തിരിക്കാം...

Comments

Popular posts from this blog

WHAT IS A FIRM?

എങ്ങനെയാണ് ഒരു വിമാനം പറക്കുന്നത്?